Friday, September 7, 2012

അദ്ധ്യാപകദിനാശംസകൾ!

എനിക്ക് വല്ലപ്പോഴും വായിച്ചുനോക്കാനായി ഇതിവിടെ കിടക്കട്ടെ. 

അദ്ധ്യാപകരുമായുള്ള വടംവലി ചെറുപ്പത്തിൽ വീട്ടിൽ വന്നു പഠിപ്പിച്ചിരുന്ന നിലത്തെഴുത്താശാൻ മുതൽ തുടങ്ങിയതാണ്. നിലത്ത് മണൽ വിരിച്ച്, കൈ പിടിച്ച് ആശാൻ എഴുതിപഠിപ്പിച്ച അക്ഷരങ്ങളിലൂടെയാണ് തുടക്കം. ആശാൻ വരുമ്പോൾ കട്ടിലിനടിയിലേക്കും, കുളിമുറിയിലേക്കും അപ്രത്യക്ഷനാകുകയും, ആശാൻ കൈ പിടിച്ച് എഴുതിച്ചിരുന്ന അക്ഷരങ്ങൾക്കു വഴങ്ങാതെ അവസാനം ആശാന്റെ കൈ പിടിച്ചെഴുതിച്ചിരുന്ന എന്നെ കളരിയിൽയിൽ ചേർക്കൂ എന്ന ഉപദേശവും നൽകി രക്ഷപെട്ട വെള്ള മുടിയും, വെള്ള ഷർട്ടും മുണ്ടും ധരിച്ച ആശാന്റെ മങ്ങിയ രൂപം ഇപ്പോളും മനസിലുണ്ട്. കളരിയിലെ ആശാട്ടി പഠിപ്പിച്ചു തന്ന 'ശുക്ലാംബരധരം വിഷ്ണും' ശ്ലോകവും ആദ്യത്തെ ഗേൾഫ്രണ്ട് വിദ്യയും :), കളരിയിലേക്കും തിരിച്ചുമുള്ള പറമ്പിലൂടെയും തൊടികളിലൂടെയുമുള്ള യാത്രയും ഒരു ഹൈ ഡെഫനിഷൻ ഫ്ലാഷ്ബാക്ക് ആയി ഇടക്കിടെ മനസ്സിലൂടെ ഓടുന്നു. ശാസ്താംകോട്ട ഗവണ്മെന്റ് സ്കൂളിൽ ഒന്നാം ക്ലാസ്സിൽ പാട്ടുപഠിപ്പിച്ചിരുന്ന കണ്ണുകാണാൻ പാടില്ലാത്ത സാറ് പാടിത്തന്ന 'കരകാണാകടലലമേലേ' യേക്കാൾ മനസ്സിൽപതിഞ്ഞ ഒരു പാട്ട് വേറേ ഉണ്ടെന്നു തോന്നുന്നില്ല. 2 മുതൽ 4 വരെ തലയോലപ്പറമ്പ് ഗവണ്മെന്റ് സ്കൂൾ, പൊതി ഹൈസ്കൂൾ, ചങ്ങനാശ്ശേരി ബി.റ്റി.കെ എന്നിവിടങ്ങളിൽ എന്നോട് മല്ലിട്ട് തോറ്റ/ജയിച്ച പേരോർമ്മയില്ലാത്തതും മുഖമോർമ്മയുള്ളതുമായ എല്ലാ അദ്ധ്യാപകരേയും നന്ദിയോടെ ഓർക്കുന്നു. 

പിന്നീടങ്ങോട്ട് പെരുന്ന എൻ. എസ്സ്. എസ്സ് ൽ ഒരു കൂട്ടുകാരിയേപോലെ കുട്ടികളോട് ഇടപെട്ടിരുന്ന അനിതടീച്ചർ, മോളിടീച്ചർ, പത്താം ക്ലാസ്സിൽ ക്ലാസ്സ് ടീച്ചറായിരുന്ന ശ്യാമളടീച്ചർ, കലാധരൻ സാർ, മരിച്ചുപോയ വിജയലക്ഷ്മിടീച്ചർ തുടങ്ങി കുസൃതികൾ ശാസിച്ചും അത്യാവശ്യത്തിന് രണ്ട് അടിതന്നും നേരേയാക്കിത്തന്ന(?) ഒരുപിടി നല്ല അദ്ധ്യാപകർ. കണക്കിൽ തല്പര്യം ഉണ്ടാക്കിത്തന്ന പേരമ്മ സരസ്വതിടീച്ചർ, ആ താല്പര്യം കണക്ക് വായിച്ച് പഠിപ്പിച്ച് തല്ലിക്കെടുത്തിയ ബില്ലി ജീൻ മാഡം അങ്ങനെ എന്നെ ഈ പരുവത്തിൽ ആക്കിത്തന്ന എല്ലാ അദ്ധ്യാപകർക്കും അദ്ധ്യാപകദിന ആശംസകൾ :)

കെമിസ്ട്രിയും ഹിസ്റ്ററിയും തല്ലിയും കുത്തിയും എന്റെ തലയിൽ കേറ്റാൻ ശ്രമിച്ച് സുല്ലിട്ട, ഇപ്പോഴും പലതും പഠിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന അദ്ധ്യാപകർകൂടിയായ അച്ഛനും, അമ്മയ്ക്കും ഓരോ സ്പെഷ്യൽ ആശംസകൾ.

മാപ്പ് പറയണം എന്ന് തോന്നിയിട്ടുള്ള ഒരേഒരു അദ്ധ്യാപിക എൻജിനീയറിംഗ് കോളേജിൽ പഠിപ്പിച്ച ഫരീദാ മാഡം ആണ്. ചില പ്രശ്നങ്ങളുടെപേരിൽ, ടീച്ചറിനെതിരെ കോളേജ് ഡേയിൽ ഒരു നാടകം അവതരിപ്പിച്ചതും അതു കണ്ട് ടീച്ചർ ഓഡിറ്റോറിയത്തിന്റെ മുൻ നിരയിലിരുന്ന് കരഞ്ഞതും വിഷമത്തോടെ ഓർക്കുന്നു. ചെറുപ്പത്തിന്റെ അറിവില്ലായ്മയായി കരുതി ടീച്ചർ ക്ഷമിക്കുമെന്ന് കരുതുന്നു. എന്തായാലും നേരിട്ടു കാണുമ്പോൾ പറയാനായി ആ മാപ്പ് ഇപ്പോഴും കൊണ്ടുനടക്കുന്നു.

Friday, April 16, 2010

ദീര്‍ഘദര്‍ശനം

പുസ്തകങ്ങളും, വായനയും അപ്രാപ്യമായിതുടങ്ങുമ്പോളാണു ഒരു സുഹൃത്തിന്‍റെ ഫോര്‍വേഡഡ് മെയില്‍ കണ്ടത്. നിരക്ഷരന്‍റെ ഫോര്‍വേഡഡ് മെയിലുകളെ കുറിച്ചുള്ള ഒരു പോസ്റ്റ്. അപ്പോള്‍ മാത്രമാണ് കേട്ടുകേള്‍വി മാത്രമുള്ള ബൂലോകം നേരില്‍ കാണാനായത്. മനോഹരം!! കഥകളും,കവിതകളും, ചിത്രങ്ങളുമായി ഒരുപറ്റം സുഹൃത്തുക്കള്‍. തുടരുന്നു ഒരു വായനക്കാരനായി മാത്രം.....